വഴി വക്കിലൊരിയ്ക്കലെന്‍ കാതില്‍
മുഴങ്ങി കേട്ടൊരാ ദീന രോദനം
ഉഴലുമെന്‍ മനസ്സിനെയാകെയുലച്ചു പോൽ
എഴുതിയാലെങ്കിലുമീയഴല്‍ നീങ്ങുമോ തെല്ലും
നിശയിങ്കല്‍ പോലും കടാക്ഷിയ്ക്കുവതില്ല
അശേഷമിന്നു നിദ്രാ ദേവതയാകിലും
പശിയെടുത്തിട്ടാണാ പാവത്തിന്‍ നിലവിളി
ശിശുവാണതിന്നെയാരുപേക്ഷിച്ചുവോ
കാണുന്ന മര്‍ത്യന്റെയൊക്കെ പിന്നാലെ-
യാണിന്നതിന്റെ പലായനം കേണു കൊണ്ട്
ആണായ് പിറന്നവരാരെങ്കിലുമുണ്ടോയിതിന്റെ
ചേണുറ്റ മലര്‍മെയ് തെല്ലൊന്നു തലോടുവാൻ
ആരാണിതെന്നറിയുവാനാകാംക്ഷയുണ്ടാമിതു
പാരായണം ചെയ്യും മാലോകരേ നിങ്ങള്‍ക്കു
താരാട്ടു കേള്‍ക്കുവാനാവതില്ലാതെ
ചേരിയിലെങ്ങോ പിറന്ന നായയാണിതു നാട്ടുകാരേ